Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സി.എം.ആർ.എൽ. -എക്‌സാലോജിക്ക് ഇടപാട് കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണാ വിജയന് സി.എം.ആർ.എൽ. ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് ജസ്റ്റിസ് കെ.ബാബു വിധി പറഞ്ഞത്.
പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു 2 ഹര്‍ജികളിലെയും ആവശ്യം.
വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിൻ്റെ പേരില്‍ 1.72 കോടി രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തല്‍. ഇത് മാസപ്പടിയാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സി.എം.ആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
ഈ കേസിൽ കോടികളുടെ വഴിവിട്ട ഇടപാടുകൾ നടന്നതായി കേന്ദ്രസർക്കാർ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സി.എം.ആർ.എൽ. 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. രാഷ്ടീയക്കാർടക്കം സി.എം.ആർ.എൽ 132 കോടി നൽകിയെന്നും ആരോപണമുണ്ട്.