Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ സമൻസ്. ലഖ്നൗവിലെ എം.പി.- എം.എൽ.എ. പ്രത്യേക കോടതിക്കു മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് രാഹുലിനെതിരായ പരാതി.
ബി.ആർ.ഒ. മുൻ ഡയറക്ടറായ ഉദയ് ശങ്കർ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ‘അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളക്കാർ തല്ലിച്ചതച്ചു’- എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. നിയന്ത്രണ രേഖയിൽ ചൈനയുടെ അധിനിവേശം വർധിക്കുന്നതിനെ ചെറുക്കാൻ കേന്ദ്രത്തിനാകുന്നില്ല എന്ന് സർക്കാരിനെതിരെ ഉന്നയിച്ച വിമർശനമായിരുന്നു അത്.
എന്നാൽ അത് വലിയ രാഷ്ട്രീയ കോലാഹലം ഉണ്ടാക്കിയിരുന്നു. രാഹുൽ ഗാന്ധി ദേശവിരുദ്ധനാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നുമെല്ലാം ബി.ജെ.പി. നേതാക്കൾ ഇതിന് പിന്നാലെ ആരോപണം ഉയർത്തിയിരുന്നു. പിന്നാലെയാണ് ഉദയ് ശങ്കർ ശ്രീവാസ്തവ പരാതി നൽകിയത്.






























