Follow the FOURTH PILLAR LIVE channel on WhatsApp
കിഫ്ബിയുടെ പ്രവർത്തന മാതൃകയിൽ പരിഷ്കാരം വരുത്തുന്നതിന് സർക്കാർ പരിഗണനയിലുള്ള, ടോൾ അടക്കമുള്ള നിർദേശങ്ങൾ “പകൽകൊള്ള’യാണെന്നും “സർക്കാരിന് പുതിയ വരുമാനം കണ്ടെത്താനുള്ള ശ്രമ”മാണെന്നുമുള്ള യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. അവ കേരളത്തിന്റെ വികസനമുന്നേറ്റത്തെ തകർക്കുന്നതിനുള്ള കുത്സിത നീക്കം മാത്രമാണ്.
ഉപഭോക്താക്കളിൽ നിന്നും ടോൾ അടക്കമുള്ള യാതൊരു ചാർജും ഈടാക്കാതെയുള്ള മാതൃകയാണ് കിഫ്ബി മുന്നോട്ട് വെച്ചത്. എന്നാൽ അന്ന് ഇതിനെ എതിർത്തത് യു.ഡി.എഫാണ്. തിരിച്ചടവ് സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നായതിനാൽ കിഫ്ബി വായ്പ, സർക്കാർ എടുക്കുന്ന വായ്പയ്ക് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാദിച്ചത്. 2019ൽ സി.എ.ജി. ഇതാവർത്തിച്ചപ്പോൾ പൂർണപിന്തുണയാണ് യു.ഡി.എഫ്. നൽകിയത്.
വായ്പയെടുത്ത് ദേശീയപാത പണിയുന്ന സ്ഥാപനമാണല്ലോ കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ.ഐ.). എന്ത് കൊണ്ട്, എൻ.എച്ച്.എ.ഐയുടെ വായ്പയെ കേന്ദ്ര സർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുന്നില്ല എന്ന ചോദ്യം ഞാനുയർത്തിയപ്പോൾ എൻ.എച്ച്.എ.ഐ. ടോൾ വഴിയും വരുമാനം സമാഹരിക്കുന്നുണ്ട് എന്നാൽ കിഫ്ബി അത് ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി. അങ്ങിനെ ടോൾ മോഡൽ ഉയർത്തിപ്പിടിച്ചവരാണ് യു.ഡി.എഫ്. ഉമ്മൻചാണ്ടിയുടെ കാലത്ത് നടപ്പാക്കിയത് ഈ മാതൃകയാണ്.
കിഫ്ബി വായ്പ, സർക്കാർ വായ്പയാണെന്നും അത് കൊണ്ട് മുൻകാല പ്രാബല്യത്തോടെ 2016 മുതൽ കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ സാധാരണ ഗതിയിലുള്ള വായ്പയിൽ നിന്ന് വെട്ടിക്കുറയ്കുമെന്നുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്താങ്ങിയവരാണ് യു.ഡി.എഫ്. അതേ സമയം മുൻകാലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും നടപ്പാക്കിയിട്ടുള്ള ആന്വിറ്റി മാതൃകയിലുള്ള പദ്ധതിയാണ് കിഫ്ബി.
ആന്വിറ്റി മാതൃകയിൽ കോൺട്രാക്ടർ വായ്പയെടുത്ത് പദ്ധതി പൂർത്തീകരിക്കുന്നു, പത്തോ പതിനഞ്ചോ വർഷം കൊണ്ട് ഗഡുക്കളായി സർക്കാർ പണം നൽകുന്നു. കിഫിബിയിലാകട്ടെ ആ സ്ഥാപനം വായ്പയെടുത്ത് നിർമാണ പ്രവർത്തികൾ നടത്തുന്നു, വാർഷിക ഗഡുക്കളായി നിയമത്തിൽ നിർദേശിച്ച പ്രകാരമുള്ള ഗ്രാന്റുകൾ സർക്കാർ നൽകുന്നു. ഒരു ആന്വിറ്റി പദ്ധതിയും ഇത് വരെ സർക്കാർ വായ്പയായി കണക്കാക്കിയിട്ടില്ല. പിന്നെ എന്ത് കൊണ്ട് കിഫിബി പദ്ധതിയെ മറിച്ച് പരിഗണിക്കുന്നു എന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല. ഇനിമേൽ ആന്വിറ്റി പദ്ധതികളും സംസ്ഥാന സർക്കാർ വായ്പകളായി പരിഗണിക്കും എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
അങ്ങിനെയെങ്കിൽ, യു.ഡി.എഫിനോട് ഒരു ചോദ്യമുണ്ട്. ഇപ്പോൽ 67,437 കോടി രൂപയുടെ 1,140 ഇൻഫ്രാസ്ട്രക്ചർ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിന് പുറമെ, ഭൂമി ഏറ്റെടുക്കുന്നതിന് 20,000 കോടി രൂപയും. ഇതിൽ കുടിവെള്ളവും റോഡും പാലവും കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും മേൽപാലവും കടൽഭിത്തിയും വനവേലിയും എല്ലാം ഉൾപ്പെടുന്നു. ഇതൊലൊരെണ്ണം പോലും വേണ്ടാത്തതാണെന്ന് ജനങ്ങൾ പറയുന്നില്ല, എന്ന് മാത്രമല്ല പദ്ധതികൾ വേണമെന്നാണ് അവരുടെയും ആവശ്യം. കിഫിബി ഇല്ലെങ്കിൽ ഇവ നടപ്പാക്കാൻ യു.ഡി.എഫിൻ്റെ ബദൽ മാർഗമെന്താണ്? ആന്വിറ്റി പദ്ധതികൾ ഇനിയൊരു ബദൽ മാർഗമായി കണക്കാക്കാനാവില്ലല്ലോ? യു.ഡി.എഫ്. കുഴിച്ച കുഴിയിൽ യു.ഡി.എഫ്. തന്നെ വീണിരിക്കുന്നു.
കേരളത്തിന്റെ വികസന മുന്നേറ്റത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഒരു മാർഗവും ജനങ്ങളുടെ മുന്നിൽ വെയ്ക്കാൻ യു.ഡി.എഫിന് ഇല്ല. വികസനം മുടക്കികളുടെ ഒരു കൂട്ട്കെട്ടായി യു.ഡി.എഫ്. മാറിയിരിക്കുന്നു. എൽ.ഡി.എഫിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിട്ട് വീണ്ടും ഭരണത്തിൽ കയറിപ്പറ്റാനാകുമോ എന്ന ഏക ചിന്ത മാത്രമാണ് അവരെ നയിക്കുന്നത്.
അപ്പോൾ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. ടോൾ പോലുള്ള നിർദേശങ്ങൾ സർക്കാർ സ്വീകരിക്കുകയാണെങ്കിൽ ജനങ്ങളുടെ മേൽ അധികഭാരമായി തീരില്ലേ? ഈ അധികഭാരം പരമാവധി കുറയ്കുന്നതിന് സർക്കാരിന് മുൻകൈ എടുക്കാവുന്നതാണ്. സാധാരണ പ്രോജക്ടുകളിൽ, പത്തോ പതിനഞ്ചോ വർഷം കൊണ്ടാണ് ടോളുകൾ വഴി നിക്ഷേപം തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. കിഫ്ബിയുടെ കാര്യത്തിൽ ഈ കാലയളവ് അമ്പതോ അറുപതോ വർഷമാക്കാവുന്നതാണ്. അങ്ങിനെ വരുമ്പോൾ, ദേശീയ പാതയിലും മറ്റും ഏർപ്പെടുത്തുന്നതിന്റെ നാലിലൊന്ന് മാത്രമേ ടോൾ പിരിക്കേണ്ടി വരികയുള്ളു. ഇതിൽ നിന്ന് തന്നെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളെയും പ്രദേശവാസികളെയും സർക്കാരിന് ഒഴിവാക്കാവുന്നതാണ്.
ഇത്തരത്തിൽ ജനങ്ങളുടെ മേൽ ഉണ്ടാകുന്ന അധികഭാരം പരമാവധി കുറയ്കുന്നതിനുള്ള മാർഗമെന്തെന്ന് ചർച്ച ചെയ്യാം. അതിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയെ ഒരു റെവന്യൂ മോഡലാക്കി മാറ്റണം, എന്നിട്ട് സുപ്രീം കോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കണം. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പിടിച്ച് നിൽക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. ശക്തമായ ജനകീയ പ്രക്ഷോഭവും വേണ്ടി വരും.
ഈ ഉദ്യമത്തിൽ വിജയിച്ചാൽ, സംസ്ഥാന ബജറ്റിലേക്കുള്ള വായ്പകൾ സാധാരണ ഗതിയിലാക്കാനും ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സമാശ്വാസങ്ങളും വർദ്ധിപ്പിക്കുന്നതിനും കഴിയും.