Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: 2024-ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. അതേസമയം, തൻ്റെ വിയോജനക്കുറിപ്പിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്തതായി പാനലിലെ പ്രതിപക്ഷ അംഗം സയ്യിദ് നസീർ ഹുസൈൻ ആരോപിച്ചു.
ബി.ജെ.പി. എം.പി. സഞ്ജയ് ജയ്‌സ്വാളിനൊപ്പം വഖഫ് (ഭേദഗതി) ബില്ലിൻ്റെ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി (ജെ.പി.സി.) അധ്യക്ഷൻ ജഗദാംബിക പാലും ഹിന്ദിയിലും ഇംഗ്ലീഷിലും റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് ലോക്‌സഭയുടെ ലിസ്റ്റ് ഓഫ് ബിസിനസ്സ് പറയുന്നു. സമിതിക്ക് മുമ്പാകെ നൽകിയ തെളിവുകളും ഇവർ സഭയിൽ രേഖപ്പെടുത്തും.
ജനുവരി 29 ബുധനാഴ്ചയാണ് ജെ.പി.സി. കരട് റിപ്പോർട്ടും ഭേദഗതി ബില്ലും പ്രതിപക്ഷത്തിന്റെ എതിർപ്പോടെ അംഗീകരിച്ചത്. റിപ്പോർട്ടിന്മേൽ പ്രതിപക്ഷ നേതാക്കൾ വിയോജനക്കുറിപ്പുകൾ സമർപ്പിച്ചു. അതേസമയം, ബില്ലിലെ തൻ്റെ വിയോജനക്കുറിപ്പിലെ വകുപ്പുകൾ തൻ്റെ അറിവില്ലാതെ തിരുത്തിയതാണെന്ന ആരോപണവുമായി കോൺഗ്രസ് എം.പി. സയ്യിദ് നസീർ ഹുസൈൻ രംഗത്ത് വന്നു.






























