Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: കത്തിക്കുത്തേറ്റ് ചോര വാർന്നുകൊണ്ടിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടും മുമ്പാണ് ഇരുവരും തമ്മിൽക്കണ്ടത്. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയോട് സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാഗോർ നന്ദി പറഞ്ഞു.
റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു.
“തിരക്കിട്ട് പോകുമ്പോഴാണ് ഗേറ്റിനടുത്തുനിന്ന് ഒരു വിളികേട്ടത്. ഒരു സ്ത്രീ സഹായത്തിനായി കരഞ്ഞുവിളിക്കുകയായിരുന്നു. ഓട്ടോയിൽ കയറിയത് സെയ്ഫ് അലി ഖാനാണെന്ന് ആദ്യം മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നുവന്നാണ് ഓട്ടോയിൽ കയറിയത്. ഒരു കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്താൻ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. 8-10 മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്തുനിന്നും കഴുത്തിൽനിന്നും ചോര വരുന്നുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് പൈസപോലും വാങ്ങിയില്ല ഞാൻ. ഒരാളെ സമയത്ത് സഹായിക്കാൻ സാധിച്ചല്ലോ എന്നാണ് കരുതിയത്.” റാണ പ്രതികരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് 6 തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്.