കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. സ്വതന്ത്ര എം.എൽ.എ. ആയ അൻവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ നിയമസഭാംഗത്വം നഷ്ടമാവും എന്ന കൂറുമാറ്റ വ്യവസ്ഥ നിലനില്ക്കേയാണ് തൃണമൂലിൻ്റെ കോ-ഓർഡിനേറ്റർ പദവിയിലേക്ക് അദ്ദേഹം വരുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ അൻവറിൻ്റെ ചുമതല നിർണയിച്ചത്. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അന്‍വര്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് 6 മാസം മുമ്പ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തും. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ മമത പങ്കെടുക്കും. ശനിയാഴ്ച പി.വി.അന്‍വറും മമത ബാനര്‍ജിയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും അന്‍വറിന്റെ ഓഫീസ് അറിയിച്ചു.