Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാന്റിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ എല്ലാം കള്ളമെന്ന് തെളിഞ്ഞെന്ന് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രഹസ്യരേഖയെന്ന് പറഞ്ഞ് പുറത്തുവിട്ടത് 16 ദിവസം മുമ്പ് മന്ത്രിസഭാ യോഗത്തിനു ശേഷം പുറത്തുവിട്ട രേഖയാണ് മന്ത്രി വ്യക്തമാക്കി.
എല്ലാവർക്കും അറിയാവുന്ന പോലെ കാര്യങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ കിട്ടും. അതാണ് വലിയ രഹസ്യരേഖ എന്ന പോലെ പ്രതിപക്ഷം പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുകയാണെന്നും മന്ത്രി രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഒറ്റ കമ്പനി മാത്രം എങ്ങനെ ഈ പദ്ധതിയെപ്പറ്റി അറിഞ്ഞു എന്നതാണ് സതീശനും ചെന്നിത്തലയും പറയുന്നത്. 2022– 23 ലെ മദ്യനയത്തിലെ ആമുഖത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഇവർ പച്ചക്കള്ളം പറയുന്നത്. എന്താണ് സർക്കാർ മറച്ചു വിട്ടിട്ടുള്ളത്. എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്. അന്ന് പ്രതിപക്ഷം ഇറക്കിയ പ്രസ്താവനയുണ്ട്. പിന്നെ എങ്ങനെയാണ് ആരും അറിഞ്ഞില്ല എന്ന് പറയുക, സത്യസന്ധതയില്ലാതെയാണ് ഇവർ കാര്യങ്ങൾ പറയുന്നത്.
സ്പിരിറ്റ് നിർമ്മാണശാലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. അപവാദം സംസ്ഥാനത്ത് എല്ലാവരും അറിയണം, മറുപടി ആരും അറിയരുത് എന്നതാണ് ചില മാധ്യമങ്ങളുടെ രീതി. ചില മാധ്യമങ്ങളുടെ സമീപനം ദൗർഭാഗ്യകമാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.