Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജയിലിൽ വി.ഐ.പി. പരിഗണന ലഭിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ജയിൽ ഡി.ജി.പി. ബൽറാം കുമാർ ഉപാദ്ധ്യായയെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി വിളിച്ചുവരുത്തി വിശദീകരണം തേടി. വിഷയം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് എത്രയും പെട്ടെന്നു സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ബോബിക്ക് വി.ഐ.പി. പരിഗണന ലഭിച്ചതിന് പിന്നില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ബോബിയെ 3 പേർ ജയിലില്‍ സന്ദര്‍ശിച്ചുവെന്നും ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നം റിപ്പോർട്ടിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽ ഡി.ജി.പിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്.
ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജയിൽ ഡി.ജി.പി. നിർദ്ദേശം നല്കി. ജയിൽ ആസ്ഥാന ഡി.ഐ.ജി. എം.കെ.വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ഡി.ഐ.ജി. കാക്കനാട് ജയില്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തും.





















