Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ‘സാറെ ഞങ്ങടെ സ്‌കൂള് ഞങ്ങടെ സ്ഥലത്തു തന്നെ ഞങ്ങള്‍ക്കു വേണം’ -മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത് അതു മാത്രമാണ്. ചിരിയോടെ മുഖ്യമന്ത്രി കുട്ടികള്‍ പറഞ്ഞതു കേട്ടു.‘നിങ്ങടെ സ്‌കൂള്‍ നല്ല സ്‌കൂളല്ലേ, നിങ്ങടെ അവിടെത്തന്നെ ഉണ്ടാകും’ എന്നു പറഞ്ഞ് കുട്ടിയുടെ നെറുകയില്‍ തട്ടി അദ്ദേഹം ആശ്വസിപ്പിച്ചു.
സ്‌കൂള്‍ കലോത്സവ വേദയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികളെ കാണാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോടൊപ്പം മുഖ്യമന്ത്രി എത്തിയപ്പോഴാണ് കുട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ വെള്ളാർമല സ്കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാൽ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാൻ അവിടത്തെ കുട്ടികൾക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ശനിയാഴ്ച സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ അരങ്ങേറിയത്.
പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. സംഘനൃത്തത്തിനെത്തിയ ഏഴു കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേർ ദുരന്തത്തിന്റെ ഇരകളും. ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നു. 1.100 വിദ്യാർഥികളാണ് വെള്ളാർമല ജി.വി.എച്ച്.എസിലും മുണ്ടക്കൈ എൽ.പി.എസിലുമായി പഠിച്ചിരുന്നത്.