Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഇന്ത്യൻ സംവിധായികയും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവുമായ പായൽ കപാഡിയയ്ക്ക്. 5 ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവുമടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
ആദ്യ സംവിധാന സംരംഭത്തിന് കാൻ മേളയിൽ ഗ്രാന്റ് പ്രീ നേടിയ ആദ്യ ഇന്ത്യൻ സംവിധായികയാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച പായൽ കപാഡിയ. 1986ൽ മുംബൈയിൽ ജനിച്ച പായൽ സെന്റ് സേവിയേഴ്‌സ് കോളേജ്, സോഫിയ കോളേജ് എന്നിവിടങ്ങളിൽനിന്നായി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചലച്ചിത്രസംവിധാനം പഠിക്കാനായി പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ വിദ്യാർത്ഥിയായിരിക്കെ ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മുൻനിര മേളയിൽ സെലക്ഷൻ ലഭിച്ച ഏക വിദ്യാർത്ഥിയായിരുന്നു അന്ന് പായൽ.
സ്വതന്ത്രമായ കാഴ്ചപ്പാടോടെ സധൈര്യം സിനിമയെയും രാഷ്ട്രീയത്തെയും സമീപിക്കുന്ന ഈ ചലച്ചിത്രകാരി പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ പ്രക്ഷോഭത്തിലെ മുൻനിര പോരാളികളിലൊരാളാണ്. 139 ദിവസം നീണ്ടുനിന്ന സമരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത 35 വിദ്യാർത്ഥികളിൽ 25-ാം പ്രതിയായിരുന്നു പായൽ.
സമരത്തെ തുടർന്ന് പായലിന്റെ സ്‌കോളർഷിപ്പ് പുണെ ഫിലിം ഇൻസ്റ്റിറ്റിയുട്ട് റദ്ദാക്കി. ടി.വി. നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പായൽ സംവിധാനം ചെയ്ത എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ 2021ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം കാൻ മേളയിലെ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറന്റോ ചലച്ചിത്രമേളയിൽ ആംപ്ളിഫൈ വോയ്സസ് അവാർഡും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുണ്ടായി. ബുസാൻ മേളയിൽ ഈ ഡോക്യുമെന്ററി സിനിഫൈൽ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന നിർഭയരായ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിന് വേണ്ടി 26-ാമത് ഐ.എഫ്.എഫ്.കെയിലാണ് സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ഏർപ്പെടുത്തിയത്. കുർദിഷ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ ജേതാവ്. ഇറാൻ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായത്.
മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഓൾ വി ഇമാജിൻ അസ് ലൈറ്റ് മേളയിൽ പ്രദർശിപ്പിക്കും.