Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരളയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം മാർച്ച് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ ട്രേഡ് യൂണിയനുകളുടെ യോഗവും ചേരും. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സര്‍ക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.
വ്യവസായ മേഖലയില്‍ സംസ്ഥാനത്തിന് പുതിയ മുഖം നല്കാന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായെന്നും ഇത് നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നിക്ഷേപ സാധ്യതാ മേഖലകള്‍ വ്യവസായ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനും ആത്മവിശ്വാസം നല്‍കാനും ഉച്ചകോടി അവസരമൊരുക്കി. ഈ ആത്മവിശ്വാസമാണ് 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഇന്‍വെസ്റ്റ് കേരളയിലൂടെ ലഭിക്കാന്‍ ഇടയാക്കിയത്. ഉച്ചകോടിയിലെ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കൃത്യമായി നടപ്പാക്കുമെന്നും പിണറായി വിജയന് വ്യക്തമാക്കി.
ഇന്‍വെസ്റ്റ് കേരള ഉച്ചകോടി മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനും സംസ്ഥാനത്തേക്കുള്ള നിക്ഷേപ സാധ്യത വര്ധിപ്പിക്കാനായതിലും വ്യവസായ സംഘടനകളെയും പങ്കാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നിക്ഷേപം കൊണ്ടുവരുന്നതിലും സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും വ്യവസായ വാണിജ്യ സംഘടനകളുടെ പങ്ക് വലുതാണ്. ഈ സഹകരണം ഭാവിയിലും തുടര്‍ന്നു കൊണ്ടുപോകേണ്ടത് വ്യവസായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും വ്യവസായ സംഘടനകള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ആശയവിനിയമയം നടത്തുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്‍വെസ്റ്റ് കേരളയിലും തുടര്‍ന്നുമായി കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. ഇന്‍വെസ്റ്റ് കേരളയില്‍ നിന്നുണ്ടായ സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദ്ദേശങ്ങളെ 7 മേഖലകളായി നിശ്ചയിക്കുകയും ചുമതലകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 12 വിദഗ്ധരെ നിയമിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാസം തോറും വ്യവസായ മന്ത്രിയും പദ്ധതികള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി ലഭിച്ച പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതി ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡ് വഴി പൊതുമണ്ഡലത്തില്‍ ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, കെ.എസ്.ഐ.ഡി.സി. ചെയര്മാന് സി.ബാലഗോപാല്‍, എം.ഡി. എസ്.ഹരികിഷോര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ആർ.ഹരികൃഷ്ണന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് സി.ഐ.ഐ. തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് ജിജിമോന് ചന്ദ്രന്, ഫിക്കി കോ-ചെയര്മാന് ഐ.ദിപക് അസ്വാനി, കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ടി.സി.സി.ഐ. പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, ഐ.ബി.എം. ഓപ്പറേഷന്‍സ് ലീഡര്‍ ചാര്‍ലി കുര്യന്, ക്രെഡായി സെക്രട്ടറി ചെറിയാന് ജോണ്‍, വിവിധ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രതിനിധികളുടെയും സംഘടനകളുടെയും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വ്യവസായ മേഖല എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാം എന്നതിനെ കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു.