Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസം തകർന്നാൽ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇന്ത്യയുടെ ഫെഡറലിസം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസത്തിനായി പോരാടിയ ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഫെഡറലിസത്തെ തകർക്കും. ഫെഡറലിസത്തെ തകർക്കാൻ ചിലയിടങ്ങളിൽ ഗവർണറെ ഉപയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതിയിൽ കേന്ദ്രം കൈകടത്തുന്നു. കേരളത്തിന് അർഹതപ്പെട്ട നികുതി വരുമാനം കേന്ദ്രം നിഷേധിക്കുകയാണ്. ബദൽ മാർഗങ്ങളിലൂടെയാണ് സംസ്ഥാനത്തെ വികസനത്തിനായി പണം കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി വിമർശിച്ചു. ജിഎസ്ടി കൗൺസിലിനെ അപ്രസക്തമാക്കി സ്വയം പ്രഖ്യാപനം നടത്തിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഓണം പോലും മാറ്റാൻ കേന്ദ്രം ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകർക്കും. സംതൃപ്തമായ ഓണമാണ് ഇപ്പോൾ കണ്ടത്. ആ ഓണം പോലും മാറ്റിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന ചർച്ച നടക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദുരാഷ്ട്രമാക്കി രാജ്യത്തെ മാറ്റാൻ ശ്രമം നടക്കുകയാണ്. ആർഎസ്എസ് മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അതിൽ നിന്നും രാഷ്ട്രീയനേട്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.