Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി. ചിത്രം വെയ്ക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ അധ്യക്ഷപ്രസംഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ മന്ത്രി ഇറങ്ങിപ്പോകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താൻ രാജ്ഭവനിലേക്കെത്തിയത് എന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയിൽ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നും ശിവൻകുട്ടി പ്രതികരിച്ചു. തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ഭാരതാംബയുടെ ചിത്രം വെച്ചതിൽ ഗവർണർ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പരസ്യമാക്കി.
പ്രോഗ്രാം നോട്ടീസിൽ പറഞ്ഞിട്ടുള്ളത് ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാർത്ഥനയും മാത്രമാണ്. ശേഷം ഞാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. രാജ്ഭവനും കേരള സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം വെച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി.
ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കല്പത്തോടാണ് പ്രതിഷേധം. എൻ്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് രാജ്യത്തിൻ്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്പവും അതിന് മുകളിൽ അല്ല. ഗവർണർക്ക് മുന്നിൽത്തന്നെ പ്രതിഷേധം അറിയിച്ചു. ഗവർണർ ഒന്നും മിണ്ടിയില്ല. ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു. ഇത് കേരളത്തിൻ്റെ പ്രതിഷേധമാണെന്ന് അറിയിച്ചു -മന്ത്രി പറഞ്ഞു. കുട്ടികളെയും കൂട്ടി തനിക്ക് അവിടെനിന്ന് ഇറങ്ങാമായിരുന്നു. എന്നാൽ താൻ അത് ചെയ്തില്ല. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിൻ്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. രാജഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണ്. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം ഞാൻ പരിപാടി ബഹിഷ്കരിച്ചു-മന്ത്രി വ്യക്തമാക്കി.