Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഭാരതാംബചിത്ര വിവാദത്തില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആർലേകര്‍. ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.
ദേശീയത, രാജ്യസ്‌നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി തൊഴുന്ന ഗവര്‍ണറുടെ ചിത്രവും രാജ്ഭവന്‍ പുറത്തുവിട്ടു. പരിപാടിയില്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രസംഗിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ശേഷം രാജ്ഭവനില്‍നിന്ന് ഇറങ്ങിപ്പോയത്. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന സര്‍ക്കാര്‍ ചടങ്ങ് മന്ത്രി പി.പ്രസാദ് ഒഴിവാക്കിയതിനു പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.