Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ടാഗോർ തിയറ്ററിലെ പി.എന്‍.പണിക്കര്‍ അനുസ്മരണ വായനദിന ചടങ്ങില്‍ തന്നെ വാനോളം പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മുഖ്യമന്ത്രി കേരളത്തിൻ്റെ വരദാനം, പിണറായി വിജയന്‍ ലെജന്‍ഡ്’ എന്നായിരുന്നു വിശേഷണം. മുഖ്യമന്ത്രിയുടെ ശരീരഭാഷയില്‍നിന്ന് ഇതു തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രസംഗം പരിമിതപ്പെടുത്താന്‍ സ്വാഗതപ്രസംഗകനായ എന്‍.ബാലഗോപാലിന് പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കി.
ഇതോടെ, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരുമെന്നും അത് അദ്ദേഹത്തിൻ്റെ പ്രസംഗത്തെ ബാധിക്കുമെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചു. മുഖ്യമന്ത്രി അടക്കം വേദിയിലുണ്ടായിരുന്നവര്‍ ഇതു കേട്ട് ചിരിക്കുകയും ചെയ്തു. സീറ്റിലേക്കു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന് ചിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്.
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനാണ് എന്‍.ബാലഗോപാല്‍. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ലെജന്‍ഡ് എന്നും കേരളത്തിൻ്റെ വരദാനമെന്നും സ്വാഗതപ്രസംഗത്തില്‍ വിശേഷിപ്പിച്ചത് രാഷ്ട്രീയം വെച്ചല്ലെന്നും അദ്ദേഹത്തോടുള്ള അടുപ്പവും ബഹുമാനവും കൊണ്ടാണെന്നും ബാലഗോപാല്‍ പിന്നീട് പറഞ്ഞു. ഫൗണ്ടേഷൻ്റെ കഴിഞ്ഞ 8 വര്‍ഷത്തെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നുവെന്നും വളരെ താല്‍പര്യത്തോടെയാണ് അദ്ദേഹം ഇടപെടുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
എല്ലാ മുഖ്യമന്ത്രിമാരുമായും നല്ല ബന്ധമുണ്ടായിരുന്നു. ഇ.കെ.നായനാരുടെയും എ.കെ.ആൻ്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കാര്യം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുൻപ് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ സഹായിച്ചത് ഇ.കെ.നായനാരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷൻ്റെ ഏതു പരിപാടിക്കു വിളിച്ചാലും മടികൂടാതെ എത്തി സഹകരിക്കാറുണ്ട്. പിന്നെ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നുവെന്നത് നേട്ടമാണ്. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ചായ്‌വോടെയുമല്ല അദ്ദേഹത്തെക്കുറിച്ചു സംസാരിച്ചത്. മുഖ്യമന്ത്രി താല്‍പര്യത്തോടെയാണ് കേട്ടിരുന്നത്. തുടര്‍ന്ന് അദ്ദേഹം മികച്ച പ്രസംഗം നടത്തുകയും ചെയ്തു. വളരെ സൗഹാര്‍ദത്തോടെയാണ് അവിടെനിന്നു മുഖ്യമന്ത്രി പോയത്. -ബാലഗോപാല്‍ പറഞ്ഞു.