Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ചരിത്രത്താളുകളിൽ നിർണ്ണായക സ്ഥാനമാണ് കടമറ്റത്തു കത്തനാർക്കുള്ളത്. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറുടെ കഥ അതിനാൽത്തന്നെ ഏവർക്കും കൗതുകമുണർത്തുന്നതാണ്. ഈ കഥ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചലച്ചിത്രമാവുകയാണ്. മികച്ച വിജയം നേടിയ ഫിലിപ്സ് ആൻഡ് ദ മങ്കിപ്പെൻ, ദേശീയ പുരസ്ക്കാരത്തിനർഹമായ ഹോം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ റോജിൻ ഫിലിപ്പാണ് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ജയസൂര്യയാണ് കടമകത്തു കത്തനാർ എന്ന മാന്ത്രിക വൈദികനെ അവതരിപ്പിക്കുന്നത്. 3 വർഷത്തെ പ്രീപ്രൊഡക്ഷനും ഒന്നര വർഷം നീണ്ട ചിത്രീകരണവും പ്രാഥമിക പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി ഈ ചിത്രത്തിൻ്റെ ഡബ്ബിങ് ജോലികൾ ആരംഭിച്ചു.
വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ ചെലവ് പ്രതീക്ഷിച്ചതിലും അപ്പുറത്തായെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു. ലോകനിലവാരത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രം ഏതു ഭാഷക്കാർക്കും ആസ്വദിക്കാവുന്ന നിലയിലുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയസൂര്യക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത ബോളിവുഡ് താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപീത് യാദവ് ഹരീഷ് ഉത്തമൻ എന്നിവരും മലയാളത്തിൽ നിന്ന് കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് (മകൾ ഫെയിം), കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആർ.രാമാനന്ദാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി.എഫ്.എക്സ്. ആൻഡ് വെർച്വൽ പ്രൊഡക്ഷൻസിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം. വെർച്വൽ പ്രൊഡക്ഷൻസിൻ്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യവിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.
ഛായാഗ്രഹണം – നീൽ ഡി കുന, എഡിറ്റിങ് -റോജിൻ തോമസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ, വി.എഫ്.എക്സ്. സൂപ്പർവൈസർ – വിഷ്ണു രാജ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ – സെന്തിൽ നാഥൻ, ഡി.ഐ.കളറിസ്റ്റ് – എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ഷാലം, ഗോപേഷ്, കോ പ്രൊഡ്യൂസേർസ് – വി.സി.പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ് – സജി സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി, പി.ആർ.ഒ. -വാഴൂർ ജോസ്.