Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 10 വയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസിൽ മുട്ടത്തറ സ്വദേശി ദേവദാസിനെ (76) 10 വർഷം തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അത് അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
2023 ഫെബ്രുവരി 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ മൂത്രമൊഴിക്കുന്ന ഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. അന്ന് ക്ലാസ്സിൽ മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതി ഇത് ചെയ്തത്. ഈ സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിച്ചതിനാൽ കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷൻ സെൻ്ററിൻ്റെ പ്രിൻസിപ്പലിനോടും പറഞ്ഞൂ. പ്രിൻസിപ്പലും വീട്ടുകാരും കൂടി ചേർന്ന് ചൈൽഡ് വെൽഫയർ സെൻ്ററിൽ അറിയിച്ചു. വിവരമറിഞ്ഞ് തമ്പാനൂർ പൊലീസ് കേസെടുത്തു.
അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. തനിക്ക് മക്കളില്ലെന്നും ഭാര്യ രോഗിയാണെന്നും അതിനാൽ കുറഞ്ഞ ശിക്ഷ നല്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു. ശിക്ഷ കുറച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശമാകും നല്കുകയെന്ന് കോടതി വിലയിരുത്തി. എന്നാലും പ്രായം പരിഗണിച്ച് പ്രതിക്ക് വെറും തടവ് വിധിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അതിയന്നൂർ ആർ.വൈ.അഖിലേഷ് എന്നാവർ ഹാജരായി. എസ്.ഐമാരായ വി.എസ്.രഞ്ജിത്ത്, എസ്.ഐ. എസ്.ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.