Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: പകുതി വില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെ പ്രതിയാക്കി പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നാം പ്രതിയായാണ് ജസ്റ്റിസ് രാമചന്ദ്രനെ ചേർത്തിരിക്കുന്നത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടറും നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ ചെയർമാനുമായ ആനന്ദകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി. വലമ്പൂർ സ്വദേശി ഡാനി മോന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അനന്തു കൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ നേടിയ പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്നും അനന്തു നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ആർക്കെല്ലാമെന്നത് അനന്തു വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അറിയിച്ചു.
തട്ടിക്കൂട്ട് കമ്പനികൾ ഉപയോഗിച്ചും തട്ടിപ്പ്
പകുതി വില തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തു കൃഷ്ണന്‍ രൂപീകരിച്ചിരുന്നു. സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ഷിപ്പ് എന്ന കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ അനന്തു കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്ണന്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അനന്തു കൃഷ്ണന്‍റെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.