Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഫയലുകൾ, മറ്റ് രേഖകൾ, ഇലക്ട്രോണിക് റെക്കോർഡ്സ് തുടങ്ങിയവ പുറത്തു കൊണ്ടുപോകാൻ പാടില്ലെന്നാണ് കർശന നിർദേശം. ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ സെക്രട്ടേറിയറ്റ് പരിസരത്തേക്കുള്ള ആളുകളുടെ പ്രവേശനത്തിനും ഡൽഹി സെക്രട്ടേറിയറ്റ് കർശന നിയന്ത്രണം പൊതുഭരണ വകുപ്പ് ഏർപ്പെടുത്തി.
ഡൽഹി സെക്രട്ടേറിയറ്റിനുള്ള സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ ആശങ്കകളും രേഖകളുടെ സംരക്ഷണവും കണക്കിലെടുതാണ് നടപടിയെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിൽ പറയുന്നു.
സെക്രട്ടറിയേറ്റിലേക്ക് വരുന്ന ആളുകളെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രം കടത്തിവിട്ടാൽ മതിയെന്ന് മറ്റൊരു ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സി.സി.ടി.വി. കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ ജീവനക്കാർക്ക് പൊതുഭരണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി. അധികാരം പിടിക്കുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബി.ജെ.പിക്ക് ഒറ്റക്ക് ലഭിച്ചത്. ഭരണകക്ഷിയായ എ.എ.പി. 22 സീറ്റിൽ ഒതുങ്ങി. എ.എ.പി. നേതാക്കളായ അരവിന്ദ് കേജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർ പരാജയപ്പെട്ടു. മുഖ്യമന്ത്രി അതിഷി മർലേനയാണ് എ.എ.പിയിൽ നിന്നും വിജയിച്ച ഏക പ്രമുഖ സ്ഥാനാർത്ഥി.