Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: സിനിമ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു. 200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ലധികം ടെലിവിഷൻ പരമ്പരകളിലും നിരവധി നാടകങ്ങളിലും മീന വേഷമിട്ടു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ.പി.കേശവന്റെ മകളാണ്.
കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെ സ്കൂൾ പഠനകാലത്ത് നാടകരംഗത്തെത്തി. 19ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു. ആദ്യ സിനിമ പി.എ.ബക്കറിന്റെ മണിമുഴക്കം.
കെ.പി.എ.സി., എസ്.എൽ.പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കായംകുളം കേരള തിയറ്റേഴ്സ്, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം തുടങഅങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ.എൻ.ഗണേഷാണ് മീനയുടെ ഭർത്താവ്. 1971ലായിരുന്നു ഇവരുടെ വിവാഹം. സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.































