Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശനിയാഴ്ച വോട്ടെണ്ണാനിരിക്കെ എ.എ.പി. നേതാവ് അരവിന്ദ് കേജ്രിവാളിൻ്റെ വീടിന് മുൻപിൽ നാടകീയ രംഗങ്ങൾ. ഓപ്പറേഷൻ താമര ആരോപണത്തിന് പിന്നാലെ അഴിമതി വിരുദ്ധ വിഭാഗത്തില ഉദ്യോഗസ്ഥർ കേജ്രിവാളിൻ്റെ വീട്ടിലെത്തി. മണിക്കൂറുകൾ കാത്തുനിന്നിട്ടും കാണാൻ സാധിക്കാതെ വന്നതോടെ സംഘം നോട്ടിസ് നൽകി മടങ്ങി.
15 കോടി രൂപ നൽകി ആപ്പ് എം.എൽ.എമാരെ കൂടെക്കൂട്ടാൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ആം ആദ്മി പാർട്ടി ആരോപിച്ചത്. തെളിവുകളായി ഫോൺ സന്ദേശങ്ങളും പുറത്തുവിട്ടു. എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി., ലെഫ്. ഗവർണർക്ക് പരാതി നൽകി.
അന്വേഷണത്തിന് ഉത്തരവിട്ട് 1 മണിക്കൂറിനുള്ളിൽ കേജ്‌രിവാളിന്റെ വീട്ടിൽ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തെളിവ് ശേഖരണത്തിനെത്തി. 2 മണിക്കൂർ നേരം വീടിന് മുന്നില്‍ കാത്തുന്ന ഉദ്യോഗസ്ഥർ നോട്ടിസ് നൽകി മടങ്ങി. രാഷ്ട്രീയ നാടകമെന്നും ബി.ജെ.പിക്ക് വേണ്ടി ലെഫ്. ഗവർണർ രംഗത്ത് ഇറങ്ങിയെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.
ആം ആദ്മി പാർട്ടിയും ബി.ജെ.പിക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നൽകി. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 5,000ഓളം ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചു. ആകെ 11 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.