Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: .തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണം താൻ മരിക്കുന്നത് വരെ തുടരുമെന്ന് റാപ്പർ വേടൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയർന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടൻ പറഞ്ഞു. താനും മന്ത്രിയുമായി പരസ്പരം നല്ല ടേമിലാണെന്നും തന്റെ വർക്കുമായി ബന്ധപ്പെട്ടൊക്കെ സംസാരിക്കാറുണ്ടെന്നും പറഞ്ഞ വേടൻ മന്ത്രി അങ്ങനെയൊന്നും പറയില്ലെന്നും വ്യക്തമാക്കി. അദ്ദേഹം വയസായ മനുഷ്യനാണ്, കരുണ കാണിക്കണമെന്നും വേടൻ പറഞ്ഞു.
‘എനിക്കെതിരെ സംഘടിത ആക്രമണമുണ്ട്. പക്ഷെ അത് ശീലമായി. ഞാൻ മരിക്കുന്നതുവരെയും ഈ ആക്രമണം തുടരും. അനാവശ്യ വിവാദമായിരുന്നു മന്ത്രിക്കെതിരെ വന്നത്. ഞങ്ങൾ നല്ല ടേമിലുള്ള ആൾക്കാരാണ്. അദ്ദേഹം അങ്ങനെ പറയില്ല. അദ്ദേഹം ഇത്തിരി വയസൊക്കെ ആയ മനുഷ്യനല്ലെ, നമ്മൾ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേസിന്റെ കാര്യത്തിൽ കൂടുതൽ സംസാരിക്കാനില്ല’ വേടൻ പറഞ്ഞു.
വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം. പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
























