Follow the FOURTH PILLAR LIVE channel on WhatsApp
പട്‌ന: ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.1,314 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. 18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടായിരുന്നു ഒന്നാംഘട്ട പരസ്യ പ്രചരണം അവസാനിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തിൽ ഇറക്കിയായിരുന്നു എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുൽ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുൽ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം തെളിഞ്ഞുനിന്നിരുന്നു. രാഹുൽ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവെച്ചായിരുന്നു മോദിയുടെ പ്രതികരണങ്ങൾ. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ട് രാജകുമാരന്മാർ കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുൽ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തിൽ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുൽ പറഞ്ഞിരുന്നു.വൻ പ്രഖ്യാപനങ്ങൾ അടങ്ങുന്നതായിരുന്നു എൻഡിഎയുടെയും മഹാസഖ്യത്തിന്റെയും പ്രകടന പത്രിക. 25 വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി 69 പേജുളള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് എൻഡിഎയുടെ പ്രകടനപത്രികയിലുണ്ടായിരുന്നത്. ഓരോ വീട്ടിലും ഒരു സർക്കാർ ജോലി എന്നതായിരുന്നു മഹാസഖ്യത്തിന്റെ പ്രധാന വാഗ്ദാനം. ആർജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ നടത്തിയ പ്രഖ്യാപനമാണ് പ്രകടന പത്രികയിലും ഉൾപ്പെടുത്തിയിരുന്നത്.




























