തിരുവനന്തപുരം: ബിഹാറിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്നിങ്‌സ് ജയം സ്വന്തമാക്കി കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. കേരളത്തിന്റെ ക്വാർട്ടർ പ്രവേശം 6 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. മിന്നും ബൗളിങിലൂടെയാണ് കേരളം ബിഹാറിനെ മത്സരത്തിൽ തളച്ചത്. ഇന്നിങ്സിനും 169 റൺസിനുമാണ് കേരളത്തിൻറെ വിജയം.
Follow the FOURTH PILLAR LIVE channel on WhatsApp
കേരളം ഒന്നാം ഇന്നിങ്‌സിൽ 351 റൺസെടുത്തു. എന്നാൽ ബിഹാറിന്റെ ഒന്നാം ഇന്നിങ്‌സ് 64 റൺസിൽ അവസാനിച്ചു. ഫോളോഓൺ ചെയ്ത് വീണ്ടും ബാറ്റിങിനിറങ്ങിയ ബിഹാറിന്റെ രണ്ടാം ഇന്നിങ്‌സും 118 റൺസിൽ തീർന്നു.
രണ്ട് ഇന്നിങ്സിലും 5 വീതം വിക്കറ്റുകൾ വീഴ്ത്തിയ ജലജ സക്‌സേനയുടെ മികച്ച ബൗളിങാണ് ബിഹാറിന്റെ പരാജയത്തിന് കാരണം. ഇതിന് പുറമെ രണ്ടാം ഇന്നിങ്‌സിൽ ആദിത്യ സാർവതെ 3 വിക്കറ്റുകൾ വീഴ്ത്തി.
31 റൺസെടുത്ത എസ്.ഗാനി, 30 റൺസെടുത്ത ക്യാപ്റ്റൻ വീർ പ്രതാപ് സിങ് എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്‌സിൽ ബിഹാറിനായി പൊരുതിയത്. ആദ്യ ഇന്നിങ്‌സിൽ ആറാമനായി എത്തിയ സൽമാൻ നിസാർ നേടിയ 150 റൺസാണ് കേരളത്തിനു മികച്ച സ്‌കോർ സമ്മാനിച്ചത്. 15 ഫോറും 2 സിക്സും അടങ്ങുന്നതാണ് സൽമാൻ്റെ ഇന്നിങ്സ്.
ടോസ് നേടി കേരളം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്സിന്റെ ഒരു ഘട്ടത്തിൽ 81 റൺസ് ചേർക്കുന്നതിനിടെ കേരളത്തിന് 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഇതിന് ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്.