Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഡോ.ശശി തരൂരിൻ്റെ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്കുള്ള ഒരു സന്ദർഭമായി മാറ്റരുതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിൻ്റെ തുടർച്ചയിലാണ് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് അടുത്തയാഴ്ച വേദിയൊരുങ്ങുന്നത്. അന്താരാഷ്ട്ര കമ്പനികളും ആഗോള പ്രശസ്തരായ സംരംഭകരും കേരളത്തിലെത്തുമ്പോൾ ഇവിടെ സങ്കുചിത തർക്കങ്ങൾ നടക്കുകയാണെന്ന് പ്രതീതി ഉളവാക്കുന്നത് ഗുണകരമല്ല.
കേരളം ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ല. കേരളത്തിൽ ജീവിക്കുന്നവരും മറ്റിടങ്ങളിലേക്ക് കുടിയേറിയവരും പ്രതീക്ഷയോടെയാണ് നിക്ഷേപക സംഗമത്തെ നോക്കിക്കാണുന്നത്. നിക്ഷേപക സംഗമത്തിലേക്ക് പ്രതിപക്ഷത്തേയും കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരേയും ക്ഷണിച്ചിട്ടുണ്ട്.
നിക്ഷേപക സംഗമത്തിന് മുന്നോടിയായി നടത്തിയ കോൺക്ലേവിൽ വിപ്രോ കമ്പനിയും ഭാരത് ബയോടെക് കമ്പനിയുമാണ് കെ – സ്വിഫ്റ്റ് വഴി അതിവേഗം അനുമതി ലഭിച്ച കാര്യം പങ്കു വച്ചത്. കോൺഗ്രസിലെ തർക്കങ്ങൾ അവിടെ തന്നെ പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
സർക്കാരുകൾ വരും പോകും. കേരളത്തിൻ്റെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ ഇപ്പോഴുണ്ട്. ഇവിടെ തർക്കമാണെന്ന പ്രതീതി സൃഷ്ടിക്കരുത്. ഭാവി തലമുറയെ ഓർത്ത് സങ്കുചിത താൽപര്യങ്ങളിൽ നിന്ന് പുറത്ത് കടക്കണം. കേരളത്തിൻ്റെ പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതെന്നും പി.രാജീവ് പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































