പുരുഷ ശരീരത്തിൻ്റെ പുനരാഖ്യാനമായി ബോഡി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: അഭിജിത് മജുംദാർ വരവറിയിച്ചു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്ര‍ദർശിപ്പിച്ച മജുംദാർ തിരക്കഥയെഴുതി സംവിധാന ചെയ്ത ബോഡി പ്രേക്ഷകരുടെ കൈയടി നേടി. ഈ ചിത്രത്തിലെ ഭൂരിഭാഗം അണിയറപ്രവർത്തകരും അഭിനേതാക്കളും പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുൻ വിദ്യാർഥികളാണ്. അതിനാൽ സുഹൃത്തുക്കൾ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ അഭിനേതാക്കളുടെ പേരുകൾ തന്നെയാണു കഥാപാത്രങ്ങൾക്കായി സംവിധായകൻ തിരഞ്ഞെടുത്തത്. അഭിജിത് മജുംദാറിന്റെ ആദ്യ ചിത്രമാണ് ബോഡി.

ആളുകൾക്കിടയിൽ താൻ നഗ്‌നനായി നിൽക്കുന്നതായി നിരന്തരം കാണുന്നുന്ന സ്വപ്നത്തിൽ നിന്നാണ് ഈ സിനിമ പിറവിയെടുത്തതെന്ന് അഭിജിത് മജുംദാർ പറഞ്ഞു. സ്വന്തം ശരീരത്തിന്മേൽ ആത്മവിശ്വാസം പോലും ഇല്ലാത്ത ആളുകളുള്ള ഒരു സമൂഹത്തിൽ നഗ്‌നനായ ഒരു പുരുഷനെ പൊതു ഇടത്തിൽ കാണുമ്പോൾ ജനം ക്ഷുഭിതമാകുന്നു. അയാൾ തെറ്റ് ചെയ്യുന്നു എന്ന് സ്വയം സമ്മതിക്കാത്ത പക്ഷം അയാളെ ആളുകൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്നു. ഇത്തരമൊരു കഥാപശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം മാനസിക സംഘർഷങ്ങൾ, പരിഹാസങ്ങൾ തുടങ്ങിയവ ഒരാളുടെ ദൈനംദിന ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്ന് പരിശോധിക്കുന്നു. മാനസിക സംഘർഷങ്ങളിൽ നിന്നും ജീവിത പിരിമുറുക്കങ്ങളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന മനോജ് എന്ന നാടക നടന്റെ കഥയാണ് ചിത്രം പറയുന്നത്.

മനോജിന്റെ മാനസികാവസ്ഥയും അയാളുടെ ചുറ്റുപാടും വ്യക്തമാക്കാൻ ചിത്രത്തിന്റെ ശബ്ദ-ചിത്ര മാധ്യമങ്ങൾക്ക് കൃത്യമായി സാധിച്ചു. ഛായാഗ്രാഹകൻ വികാസ് ഉർസ്, സൗണ്ട് ഡിസൈനർ അമല പൊപ്പുരി എന്നിവരുടെ പ്രാഗത്ഭ്യം ഈ സിനിമയുടെ ദൃശ്യാനുഭവത്തെ മികച്ച അനുഭവമാക്കുന്നു. മനോജിനെ ഒരു നാടക അഭിനേതാവായി ചിത്രീകരിച്ചുകൊണ്ട് നാടക പരിശീലന രംഗങ്ങളിലൂടെ നാടകത്തിന്റെ ദൃശ്യ സാധ്യതകൾ സിനിമ എന്ന ദൃശ്യ മാധ്യമത്തിലേക്ക് മനോഹരമായി ഇഴുകിച്ചേർക്കുകയാണ് ഈ സിനിമ.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special