ആജൂർ: ബജ്ജിക ഭാഷയിലെ ആദ്യ ചിത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമാണ് ആജൂർ. ഇന്ത്യയിലും നേപ്പാളിലുമായി 2 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബജ്ജിക. സാമ്പത്തിക പരിമതികൾ മറികടന്ന് ജനകീയകൂട്ടൊരുക്കിയാണ് ബിഹാർ സ്വദേശിയും ഗ്രാമവാസികളിലൊരാളുമായ സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശിന്റെ നേതൃത്വത്തിൽ സിനിമ പൂർത്തീകരിച്ചത്.

ആജൂറിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമ്മയായ പ്രകൃതി സഹായിക്കുന്ന ബജ്ജിക നാടോടിക്കഥയിലെ ആശയമാണു സിനിമയ്ക്കു പ്രചോദനമായത്. ലൗണ്ട നൃത്തകാരനായ അച്ഛനോടൊപ്പം ജീവിക്കുന്ന സലോണിയുടെ കഥയാണു സിനിമ പറയുന്നത്. നാടോടിക്കഥകളിലെ ആജൂറിനെപ്പോലെ തന്റെ പ്രശ്‌നങ്ങളിൽ സലോണിയും പ്രകൃതിയുടെ സഹായം തേടുന്നു. പഠനത്തിന് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയിൽ പ്രകൃതിക്കും വലിയൊരു പങ്കുണ്ട്. ഇത് സലോണിയുടെ കഥ മാത്രമല്ല, ആര്യന്റെ സമൂഹത്തിലെ ഓരോരുത്തരുടെയും അവരുടെ പാരമ്പര്യ നൃത്തകലയായ ലൗണ്ടയുടെയും കൂടി കഥയാണ്.

ബജ്ജിക ഭാഷ സംസാരിക്കുന്ന ശ്രീരാംപുർ ഗ്രാമവാസികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയതാണ് ആജൂർ. സിനിമാമേഖലയെക്കുറിച്ച് ധാരണ ഇല്ലാത്ത ഇവിടേക്ക് സിനിമാ നിർമാണത്തിന്റെ കടന്നുവരവരവിനെ വിപ്ലവമെന്നാണു സംവിധായകൻ വിശേഷിപ്പിച്ചത്. 5 വർഷത്തെ കഠിനപ്രയത്‌നത്തിലൂടെ ചിത്രം നിർമിച്ചത് ഗ്രാമവാസികളാണ്. അഭിനേതാക്കളായ ഗ്രാമീണർക്ക് തുടർച്ചയായ പരിശീലനം നൽകി. ഐ.എഫ്.എഫ്.കെയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ഗ്രാമീണരുടെ സിനിമ സ്വപ്നങ്ങൾക്ക നിറം പകർന്നതായും ആത്മവിശ്വാസം ഉയർത്തിയതായും ആര്യൻ ചന്ദ്രപ്രകാശ് പറഞ്ഞു.

സിനിമാ നിർമാണത്തിന്റെ ഭാഗമായതോടെ ഈ രംഗം ആർക്കും അപ്രാപ്യമല്ലെന്ന ബോധ്യം ഗ്രാമവാസികൾക്കുണ്ടായി. സിനിമയിലൂടെ സ്വന്തം ഗ്രാമങ്ങൾക്കു പുറത്തുള്ള ലോകം കണ്ടു. കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും സിനിമ പ്രചോദനമായെന്ന് ആര്യൻ പറഞ്ഞു.

ആജൂർ സിനിമയുടെ സംവിധാനത്തിന് ആര്യൻ ചന്ദ്ര പ്രകാശിന് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special