ബി.ജെ.പിയെ വളർത്തുന്നത് കോൺഗ്രസ്; ചതിയന്മാരായ അവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് ഉദയനിധി

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിനായി മറുകണ്ടം ചാടിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. ഡി.എം.കെയുടെ ബലത്തിൽ ജയിച്ച കോൺഗ്രസ് ഒരു നന്ദിപോലും പറയാതെയാണ് അധികാരവും പദവിയും തേടി പോയത്. ഇനി ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കുകയോ അടുപ്പിക്കുകയോ ചെയ്യരുതെന്നും ഉദയനിധി പറഞ്ഞു.

‘കോണ്‍ഗ്രസിന് 5 എം.എൽ.എമാരെ ജയിപ്പിക്കാന്‍ സാധിച്ചത് ഡി.എം.കെ. പ്രവര്‍ത്തകരുടെ ബലത്തിലാണ്. എന്നാൽ കോൺഗ്രസ് സ്ഥാനങ്ങള്‍ക്ക് വേണ്ടി ഞങ്ങളെ പിന്നിൽ നിന്നു കുത്തി മുന്നണി വിട്ടു. ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്. ഞങ്ങളുടെ അടുത്തേക്ക് ഇനി അടുപ്പിക്കുകയില്ല. തമിഴ്‌നാട്ടിലെ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും’- ഡിഎം.കെ. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഉദയനിധി പറഞ്ഞു.

ബി.ജെ.പിയെ സഹായിക്കുന്ന കോൺഗ്രസ് നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘ഞാൻ കരുതിയിരുന്നത് ബി.ജെ.പിയെ വളർത്തുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ആണന്നാണ്. പക്ഷേ, ഇപ്പോഴാണ് മനസ്സിലായത് അത് കോൺഗ്രസ് ആണെന്ന്’- ഉദയനിധി പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിൻ്റെ നേതൃത്വത്തിലുള്ള ടി.വി.കെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, ഗവർണർ വഴി ഭരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ തടയിടാൻ സി.പി.എമ്മും സി.പി.ഐയും പുറത്തുനിന്ന് വിജയിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റാലിൻ്റെ സമ്മതത്തോടെയായിരുന്നു ഈ തീരുമാനം.ഈ പാർട്ടികൾ സർക്കാരിൻ്റെ ഭാഗമാകാനുള്ള ടി.വി.കെയുടെ ക്ഷണം നിരസിക്കുകയും ഡി.എം.കെയ്ക്കൊപ്പം മുന്നണിയിൽ നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, ഡി.എം.കെ. സഖ്യത്തിനൊപ്പം നിന്ന് വിജയിച്ച കോൺഗ്രസും മുസ്ലീംലീഗും ടി.വി.കെ. മന്ത്രിസഭയുടെ ഭാഗമാകാനാണ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ഉദയനിഥിയുട രൂക്ഷവിമര്‍ശമുണ്ടായത്.

Recent Articles

Related Articles

Special