Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴിയിൽ കേസിന് വഴിത്തിരിവ്.
2019 ലെ ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ മൊഴി. സ്വർണക്കൊള്ളയിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് സുധീഷ് കുമാറിന്റെ മൊഴി. ഭരണസമിതി പറഞ്ഞതുപ്രകാരമാണ് പ്രവർത്തിച്ചത്. പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്നും സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്.
ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ റിമാൻഡിലാണ് സുധീഷ് കുമാർ. എസ്‌ഐടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുധീഷ് കുമാർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്കെതിരെ മൊഴി നൽകിയത്. മേലുദ്യോഗസ്ഥർ പറഞ്ഞതിനാലാണ് ചെമ്പ് പാളികൾ എന്നെഴുതിയതെന്നും സുധീഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്. മേൽ ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. ഓരോ ഘട്ടത്തിലും ഇത് സംബന്ധിച്ച വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി. രേഖകൾ അപ്പോൾ തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരും ചെമ്പ് പാളികൾ എന്ന് എഴുതിയത് തിരുത്തുകയോ എതിർക്കുകയോ ചെയ്തില്ലെന്നും സുധീഷ് കുമാർ മൊഴി നൽകിയിരുന്നു. ഇന്നലെയായിരുന്നു സുധീഷ് കുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. മൊഴി വിശദമായി പരിശോധിച്ച ശേഷം സുധീഷ് കുമാറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് സുധീഷ് കുമാർ. നവംബർ ഒന്നിനായിരുന്നു സുധീഷ് കുമാറിന്റെ അറസ്റ്റ്.
ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിൽ സുധീഷ് കുമാർ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവിൽ റിമാൻഡിലാണ്. ദേവസ്വം ബോർഡ് മുൻ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാർ, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആർ ജയശ്രീ, മുൻ തിരുവാഭരണ കമ്മീഷണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര പ്രസാദ്, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.


























