Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിർത്തലിന് അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
‘ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തിൽ ഒപ്പിട്ടതായി ഞാൻ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കും. ഇസ്രയേൽ അവരുടെ സേനയെ പിൻവലിക്കും. എല്ലാ കക്ഷികളെയും നീതിപൂർവം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങൾക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂർവമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുർക്കിക്കും ഞങ്ങൾ നന്ദി പറയുന്നു’, ട്രംപ് പറഞ്ഞു.
കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു. മധ്യസ്ഥത ശ്രമങ്ങൾക്ക് ഖത്തർ, ഈജിപ്ത്, തുർക്കി, ട്രംപ് എന്നിവർക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. ഇസ്രയേൽ കരാറിലെ വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവർ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.




























