Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കർക്കിനെ കൊല്ലപ്പെടുത്തിയ പ്രതി ടെയ്‌ലർ റോബിൻസണി(22)നെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തു. വധ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആസൂത്രിതമായ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ, കുട്ടികൾക്ക് മുന്നിൽവെച്ച് കൊലപാതകം തുടങ്ങിയവയാണ് കുറ്റങ്ങൾ.
കർക്കിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് റോബിൻസൺ റൂംമേറ്റും പങ്കാളിയുമായ ട്രാൻസ്ജെൻഡർ യുവതിക്ക് അയച്ച സന്ദേശം പുറത്തു വന്നിരുന്നു. നീയിപ്പോൾ ചെയ്യുന്ന ജോലി എന്തായാലും അത് നിർത്തി കീബോർഡിന് അടിയിലേക്ക് നോക്കെന്നാണ് സന്ദേശത്തിലുള്ളത്. ചാർലി കർക്കിനെ കൊല്ലാനുള്ള അവസരം ഉണ്ടെന്നും താനത് ഉപയോഗിക്കാൻ പോകുന്നുവെന്നും അവിടെ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നു.
നീ തമാശ പറയുകയല്ലേ എന്നാണ് ഇതിനുള്ള മറുപടിയായി സുഹൃത്ത് മെസേജ് അയച്ചത്. ഈ രഹസ്യം മരിക്കും വരെ സൂക്ഷിക്കാനാകുമെന്നാണ് കരുതിയതെന്നും എന്നാൽ നിന്നെയും ഇതിലേക്ക് വലിച്ചിഴച്ചതിൽ ക്ഷമിക്കണമെന്നും റോബിൻസൺ പറയുന്നുണ്ട്. തനിക്കു പകരം മറ്റേതോ വയസ്സനായ വ്യക്തിയെ പൊലീസ് പിടിച്ചെന്നും തന്റേതു പോലെ വസ്ത്രം ധരിച്ച ആരെയോ ചോദ്യം ചെയ്യുന്നുണ്ടെന്നും പിന്നീടയച്ച സന്ദേശത്തിൽ റോബിൻസൺ പറയുന്നു. എന്തിനാണ് നീയിത് ചെയ്തതെന്ന ചോദ്യത്തിന് അയാളുടെ വെറുപ്പിന്റെ പരമാവധി അനുഭവിച്ചിട്ടുണ്ടെന്നും ചില വെറുപ്പുകൾ അനുവദിച്ച് നൽകാനാകില്ലെന്നുമാണ് റോബിൻസണിന്റെ മറുപടി.
കർക്കിനെപ്പോലെ വെറുപ്പ് പടർത്തുന്ന ഒരാൾക്ക് സ്കൂളിൽ സംസാരിക്കാൻ അവസരം നൽകുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു വിചാരണയ്ക്കിടെ റോബിൻസൺ പറഞ്ഞത്. യൂട്ടാവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന സംവാദത്തിനിടെയാണ് ചാർലി കർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. യുഎസിൽ വർധിക്കുന്ന വെടിവെപ്പുകൾക്ക് കാരണം ട്രാൻസ്ജെൻഡറുകളാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കർക്കിന്റെ കഴുത്തിന് വെടിയേറ്റത്. ഇതിന് പിന്നാലെ ഇദ്ദേഹം കഴുത്തിൽ അമർത്തിപ്പിടിക്കുന്നതിന്റെയും രക്തം വാർന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിദ്യാർത്ഥികൾ നിലവിളിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഡോണൾഡ് ട്രംപ് തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ കർക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാർളിയെക്കാൾ മറ്റാർക്കും നന്നായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.






























