Follow the FOURTH PILLAR LIVE channel on WhatsApp
തിരൂർ: സംഘടനയെ മറയാക്കി ഫിറോസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ യൂത്ത് ലീഗിൽ പടയൊരുക്കം. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യൂത്ത് ലീഗിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്.ആരോപണങ്ങൾ തുടരുമ്പോഴും ഫിറോസിന് പ്രതിരോധം തീർക്കാതെ ഒഴിഞ്ഞു മാറുകയാണ് ലീഗ് നേതൃത്വം.
പി കെ ഫിറോസിനെതിരായി കെ ടി ജലീലിന് തെളിവുകൾ ലഭിക്കാൻ കാരണമായത് യൂത്ത് ലീഗിലെ പൊട്ടിത്തെറിയാണെന്നാണ് വിവരം. ലീഗിൽ നിന്ന് തന്നെയാണ് തനിക്ക് രേഖകൾ ലഭിക്കുന്നതെന്ന് ജലീൽ സമ്മതിച്ചിരുന്നു. ഇത് ഫിറോസിനെ ഉന്നമിട്ട് യൂത്ത് ലീഗിലെ ഒരു വിഭാഗം നടത്തുന്നതിന്റെ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സൂചന.2021-ൽ താനൂരിൽ പരാജയപ്പെട്ട ഫിറോസിനെ യൂത്ത് ലീഗ് പ്രതിനിധിയായി വീണ്ടും നിയമസഭയിലേക്ക് പരിഗണിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഫിറോസ് സംഘടനയെ മറയാക്കി വ്യാപക സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വിമർശനം. അതേസമയം, സംരക്ഷണം ഒരുക്കാൻ ലീഗിലെ മറ്റു നേതാക്കൾ തയ്യാറാവാത്തതോടെ ലീഗിൽ ഒറ്റപ്പെട്ട നിലയിലാണ് പി കെ ഫിറോസ്.ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണങ്ങൾക്ക് ഫിറോസ് തന്നെ മറുപടി നൽകുമെന്നായിരുന്നു മുമ്പ് മുസ്‌ലിം ലീഗ് പറഞ്ഞിരുന്നത്. കാര്യങ്ങൾ പി കെ ഫിറോസ് തന്നെ വ്യക്തവും വ്യവസ്ഥാപിതവുമായ രേഖകൾ വച്ച് സമർത്ഥിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു.ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്നും അതിൽ കൂടുതൽ പറയാനില്ലെന്നും ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു.
മുതിർന്ന നേതാക്കൾ പ്രതികരിക്കേണ്ടതിന്റെ ആവശ്യമില്ല. ഈ ആരോപണത്തിന് ഫിറോസ് തന്നെ മതിയെന്നും ശിഹാബ് തങ്ങൾ പറഞ്ഞു. ഫിറോസ് ഉന്നയിക്കുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആരോപണം എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് ഏറ്റെടുക്കാത്തതെന്ന് മന്ത്രി കെ ടി ജലീൽ ചോദിച്ചിരുന്നു. പിന്നാലെയായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
























