ബിഹാർ ബീഡി വിവാദം: വിടി ബൽറാം രാജിവച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെട്ട് വിടി ബൽറാം രാജിവച്ചില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി.ടി. ബൽറാം രാജി വയ്ക്കുകയോ അദ്ദേഹത്തിനെതിരെ പാർട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. ബൽറാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി (ഡിജിറ്റൽ മീഡിയാ സെൽ) ചെയർമാൻ പദവിയിൽ ഇപ്പോഴും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (ഡിഎംസി) ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണെന്ന് സണ്ണി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എഐസിസിയുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്‌സ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും പാർട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇതിനെ ചില മാധ്യമങ്ങൾ വി.ടി. ബൽറാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. വി.ടി. ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

ബിഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കു കൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special