Follow the FOURTH PILLAR LIVE channel on WhatsApp
എറണാകുളം: പറവൂരിലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്. മകൾക്കും കേസിൽ പങ്കുള്ള സാഹചര്യത്തിലാണ് നടപടി. മകളും യുവതിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കളുടെ പരാതിയിലുണ്ട്. മകളെ കൂടി കേസിൽ പ്രതിചേർക്കും. നേരത്തെ ഭീഷണിപ്പെടുത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രദീപ് കുമാർ വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണ്. 2018ൽ പറവൂർ സിഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നു. അതിനിടെ, ഒത്തുതീർപ്പ് ചർച്ചക്ക് പൊലിസ് വിളിച്ച ശേഷവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം ആരോപിച്ചു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ആശയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.























