Follow the FOURTH PILLAR LIVE channel on WhatsApp
കൊൽക്കത്ത: വിവിധ സംസ്ഥാനങ്ങളിൽ 2700 ബംഗാളി കുടുംബാംഗങ്ങൾ ആക്രമണം നേരിട്ട സാഹചര്യത്തിൽ തിരിച്ച് പശ്ചിമബംഗാളിലേക്ക് മടങ്ങിയെത്തുന്ന നാട്ടുകാരായ കുടിയേറ്റത്തൊഴിലാളികൾക്ക് ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭായോഗത്തിനുശേഷമാണ് പ്രഖ്യാപനം. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങുന്നവർക്ക് യാത്രാസൗകര്യമൊരുക്കുകയും എത്തിയാലുടൻ അയ്യായിരം രൂപ നൽകുകയും ചെയ്യും. തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച് നൽകും.
തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നൈപുണിപരിശീലനം നൽകി തൊഴിൽ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് തൊഴിൽകാർഡ് ലഭ്യമാക്കും. തൊഴിൽ വകുപ്പായിരിക്കും ഇതിന്റെ നോഡൽ വകുപ്പ്. ‘ശ്രമശ്രീ’ പോർട്ടലിൽ പേരുചേർക്കുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് സർക്കാരിന്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളിൽ അംഗമാകാൻ കഴിയും. സംസ്ഥാനത്തിനുപുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മമത അറിയിച്ചു.





























