Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: സമസ്തയിലെ മുസ്ലിംലീഗ് വിരുദ്ധര്‍ക്കെതിരേ രൂക്ഷവിമർശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. എസ്എംഎഫ് പരിപാടിയില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ‘ഏതോ ഒരു തങ്ങള്‍ പങ്കെടുക്കുന്നു’ എന്നാണ് സമസ്ത പണ്ഡിത സഭയായ മുശാവറയിലെ ചില പണ്ഡിതര്‍ പറഞ്ഞത്. ‘ഏതോ ഒരു തങ്ങള്‍’ എന്ന് പറയാന്‍ തോന്നിയത് മനസ്സിന്റെ അന്ധതയും കണ്ണിന്റെ അന്ധതയും ഒരുമിച്ച് വന്നത് കൊണ്ടാണെന്നും നാസര്‍ ഫൈസി വിമര്‍ശിച്ചു.
മലയാളം അറിയുന്നവര്‍ക്ക് തങ്ങളെ മറക്കാന്‍ കഴിയില്ല. മറന്നത് തങ്ങളെ മാത്രമല്ല, മലയാളത്തെ കൂടിയാണ്. സാദിഖലി തങ്ങളോട് എന്തിനാണ് പകയും വിദ്വേഷവും വെക്കുന്നത്? വിരോധത്തിന്റെ വിഷം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നോ എന്നും നാസര്‍ ഫൈസി ചോദിച്ചു. തങ്ങള്‍ക്ക് സുന്നി സ്പിരിറ്റ് ഇല്ലെന്ന് ചിലര്‍ പറയുന്നു. ആദര്‍ശമില്ലെന്ന് മറ്റുചിലരും പറയുന്നു. പാണക്കാട് കുടുംബം സുന്നത്തിന്റെ ഹോള്‍സെയില്‍ ആണെന്നും നാസര്‍ ഫൈസി പറഞ്ഞു. വടകരയില്‍ നടന്ന ഖാളി സ്ഥാനമേല്‍ക്കല്‍ പരിപാടിയിലാണ് നാസര്‍ ഫൈസിയുടെ പ്രസംഗം. സാദിഖലി തങ്ങള്‍ മഹല്ലുകളുടെ ഖാളിയായി സ്ഥാനമേല്‍ക്കുന്നതിനെ ചൊല്ലി പോര് നിലനില്‍ക്കുന്നുണ്ട്.
സാദിഖലി തങ്ങള്‍ മഹല്ലുകളുടെ ഖാസി സ്ഥാനം ഏറ്റെടുക്കുന്നതില്‍ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാസി സ്ഥാനം ഏറ്റെടുക്കാനുള്ള പാണ്ഡിത്യം ഇല്ലെന്ന് ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ താത്പര്യം ഉണ്ടെന്നായിരുന്നു വിമര്‍ശനം.























