Follow the FOURTH PILLAR LIVE channel on WhatsApp
ജമ്മു കാശ്മീർ: കിഷ്ത്വാറിലെ ചസോതി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. 100 അധികം ആളുകളെ കാണാതായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 150-ലധികം പേർക്ക് പരുക്കേറ്റു. ഇതിൽ 88 പേർ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലും 36 പേർ ജമ്മു ഗവ. മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ശ്രീ മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർഥാടന യാത്രയ്ക്കിടെയാണ് ദുരന്തം. ഭൂരിഭാഗം പേരും തീർഥാടകരാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) രണ്ട് അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ദുരന്തം ഗ്രാമത്തിലെ തീർഥാടകരുടെ ക്യാമ്പ് സൈറ്റിനെ പൂർണമായും തകർത്തു. ടെന്റുകൾ, ഭക്ഷണശാലകൾ (ലങ്കർ), മരപ്പാലം തുടങ്ങിയവ ഒലിച്ചുപോയി. ഗ്രാമത്തിലെ നിരവധി വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമ വ്യക്തമാക്കി. മലയോര പ്രദേശത്തെ റോഡുകൾ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന നിലയിലാണ്. ചസോതി ഗ്രാമമാണ് വാഹന ഗതാഗതയോഗ്യമായ അവസാന സ്ഥലം. ഇവിടെ നിന്ന് 8.5 കിലോമീറ്റർ ദുർഘടമായ പാതയിലൂടെയാണ് ക്ഷേത്രത്തിലേക്ക് എത്തേണ്ടത്. ജൂലൈ 25-ന് ആരംഭിച്ച 40 ദിവസത്തെ തീർഥാടന യാത്ര സെപ്റ്റംബർ 5-ന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ദുരന്തത്തെ തുടർന്ന് യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുതയാണ്.
രക്ഷാപ്രവർത്തനങ്ങൾ തീവ്രമായി തുടരുകയാണ്. സൈന്യം, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), പൊലിസ്, സിഐഎസ്എഫ്, സിആർപിഎഫ്, ഫയർ സർവീസസ്, ആംബുലൻസ് സേവനങ്ങൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ 167-ലധികം പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇടയ്ക്കിടെയുള്ള മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും, എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കി മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിന് പിന്നാലെ മച്ചൈൽ, ഹമോരി ഗ്രാമങ്ങളിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്.
കേന്ദ്രമന്ത്രി ജിതേന്ദർ സിങ് ഇന്ന് കിഷ്ത്വാർ സന്ദർശിക്കുമെന്ന് അറിയിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാതന്ത്ര്യദിന ‘അറ്റ് ഹോം’ ചടങ്ങ് റദ്ദാക്കി കിഷ്ത്വാർ സന്ദർശിക്കുമെന്ന് അറിയിച്ചു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദുരന്തത്തിന് പിന്നാലെ സിവിൽ ഭരണകൂടം, പൊലിസ്, സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ എന്നിവയ്ക്ക് രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകി.
കാണാതായവരെ തിരയുന്ന ബന്ധുക്കൾക്കായി കിഷ്ത്വാർ പൊലിസ് കൺട്രോൾ റൂമുകളും ഹെൽപ് ഡെസ്കുകളും സ്ഥാപിച്ചു. ജില്ലാ കൺട്രോൾ റൂം: 01995-259555, 9484217492; പിസിആർ കിഷ്ത്വാർ: 9906154100, 9103454100, 01995-259193, 100. ഡിജിപി ജമ്മു കശ്മീർ പൊലീസ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നു.





























