Follow the FOURTH PILLAR LIVE channel on WhatsApp
ബംഗളൂരു: ബലാത്സംഗ കേസിൽ ജെ.ഡി.എസ്. മുൻ എം.പി. പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന് പുറമെ 10 ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രജ്വലിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തു എന്നാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് ഇത്തരത്തിൽ പുറത്തുവന്നത്. പൊലീസിൽ പരാതി ലഭിച്ചതോടെ 2024 ഏപ്രിൽ 27ന് പ്രജ്വൽ വിദേശത്തേക്ക് കടന്നു. ഒടുവിൽ മെയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിജീവിതയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഫോറൻസിക് തെളിവുകളാണ് നിർണായകമായത്. അതിജീവിതയുടെ വസ്ത്രത്തിൽ നിന്ന് പ്രജ്വലിൻ്റെ ഡി.എൻ.എ. സാമ്പിളുകൾ ലഭിച്ചിരുന്നു. പീഡന ദൃശ്യങ്ങളിൽ പ്രജ്വലിൻ്റെ കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോയിൽ നിന്നും അത് പ്രജ്വലാണ് എന്ന് സ്ഥാപിക്കാൻ ഫോറൻസിക് വിഭാഗത്തിന് സാധിച്ചു. വീഡിയോയിലുള്ള പ്രജ്വലിൻ്റെ ശബ്ദ സാമ്പിളുകളും പ്രധാന തെളിവായി.
26 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്തത്.പ്രജ്വലിന് എതിരെ ഇനിയുള്ളത് രണ്ട് ബലാൽസംഗ കേസുകളും ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനെതിരെയുള്ള സൈബർ കേസുമാണ്. ഈ കേസുകളിലും കുറ്റപത്രം സമർപ്പിച്ചിരുന്നു.




























