Follow the FOURTH PILLAR LIVE channel on WhatsApp
ഡല്‍ഹി: ഏറെ വിവാദമായ മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂർ ഉള്‍പ്പെടെ ഏഴു പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ വ്യക്തമായി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് ഈ വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുൽക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍.
2008 സെപ്തംബര്‍ 29ന് മഹാരാഷ്‌ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്‍ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 2018ലാണ് കേസിൽ വിചാരണ തുടങ്ങിയത്. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
























