Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എ.കെ.ജി. സെൻ്റർ ബോംബ് ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാൻ പാസ്പോർട്ട് വിട്ടു കിട്ടാനും വിദേശത്തേക്ക് യാത്ര പോകാനും അനുമതി ചോദിച്ചു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേട്ട് കോടതി ജഡ്ജി ടാനിയ മറിയം ജോസ് ആണ് വിധി പറഞ്ഞത്. സുഹൈൽ ഷാജഹാന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് ഉണ്ടായിരുന്നു.
ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനും വിദേശത്തേക്കു പോകാൻ അനുമതി നൽകണം എന്നും പാസ്പോർട്ട് വിട്ടു നൽകണം എന്നും ആവശ്യപെട്ടാണ് സുഹൈൽ കോടതിയെ സമീപിച്ചത്. എന്നാൽ പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. സുഹൈൽ ആണ് മറ്റു പ്രതികളെ കൊണ്ട് കുറ്റം ചെയ്യിച്ചതെന്നും സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി പിന്നീട് ഡൽഹി വഴി നേപ്പാളിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി മനു കല്ലമ്പള്ളി ഹാജരായി.
























