Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ നടത്തിയ സമരനാടകത്തിനെതിരെ വ്യാപകപ്രതിഷേധം. ദാരുണമരണത്തെപ്പോലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകിട്ടാനുള്ള അവസരമാക്കാനാണ് യു.ഡി.എഫും കോൺഗ്രസും ശ്രമിക്കുന്നത്. അതേസമയം വിദ്യാർഥി മരണപ്പെടാനിടയായ അനധികൃത പന്നിക്കെണി വെച്ച വിനീഷ് കോൺഗ്രസ് പ്രവർത്തകനാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്ക് യുഡിഎഫ് നേതാക്കളുമായുള്ള ബന്ധം മൂടിവെക്കാനും ശ്രമം നടക്കുന്നുണ്ട്.
ശനിയാഴ്ച രാത്രിയാണ് പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. സംഭവത്തിന് മണിക്കൂറുകൾക്കകം പ്രതി വിനീഷിനെ പൊലീസ് പിടികൂടി. ഇയാൾ കർഷകനല്ലെന്നും, പന്നിയെ വേട്ടയാടി മാംസം വിൽക്കുന്നയാളാണെന്നും കണ്ടെത്തി, ഇതിന് മുമ്പും പന്നിയെ വേട്ടയാടി വിനീഷ് ഇറച്ചി വിറ്റിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് പന്നിക്കെണി വെച്ചത്.
എന്നാൽ സംഭവത്തിനുപിന്നാലെ വൈദ്യുതി വകുപ്പിനും വനം വകുപ്പിനുമെതിരെ കള്ളപ്രചരണം നടത്തുകയായിരുന്നു കോൺഗ്രസ്. കെ.എസ്.ഇ.ബി. സ്ഥാപിച്ച ഫെൻസിങാണെന്നും, പന്നിശല്യം നേരിടാൻ കർഷകർ സ്ഥാപിച്ച കെണിയാണെന്നും പറഞ്ഞായിരുന്നു സമരം. ഈ വാദങ്ങളെല്ലാം പ്രദേശവാസികൾതന്നെ നിഷേധിച്ചിട്ടും വഴിതടയലുൾപ്പെടെ നടത്തി. ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കളെത്തി. മാധ്യമശ്രദ്ധ നേടിയശേഷം സമൂഹ മാധ്യമത്തിൽ നേതാക്കളൊന്നിച്ച് ചിരിച്ചിരിക്കുന്ന ഫോട്ടോ ചാമക്കാല പോസ്റ്റ് ചെയ്തത്. ഇതോടെ സമരം നാടകമായിരുന്നുവെന്ന് വ്യാപക വിമർശമുണ്ടായി. അതോടെ ചാമക്കാല പോസ്റ്റ് ഡിലീറ്റ് ചെയ്തു.
യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഉറ്റഅനുയായിയാണ് പ്രദേശത്തെ പഞ്ചായത്തംഗം. വിനീഷിന് യു.ഡി.എഫ്. ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖരുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്.























