Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂയോർക്ക്: യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് മസ്കിൻ്റെ ആരോപണം. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.

‘ബിഗ് ബോംബ്’ എന്നു വിശേഷിപ്പിച്ച് മസ്ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ‘ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’ – മസ്ക് പറഞ്ഞു. കുറച്ചുകാലമായി തുടരുന്ന ട്രംപ് – മസ്ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യു.എസ്. ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈൻ്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്.
ട്രംപിനെ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന വാദത്തെയും മസ്ക് അംഗീകരിച്ചു. സമൂഹമാധ്യമത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തെ മസ്ക് അനുകൂലിച്ചു. അമേരിക്കയിൽ 80 ശതമാനം വരുന്ന മധ്യവർഗത്തെ പ്രതിനിധീകരിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കേണ്ട സമയമായോ എന്ന ചോദ്യമുയർത്തി എക്സിലെ അക്കൗണ്ടിൽ അഭിപ്രായസർവേയും ആരംഭിച്ചിട്ടുണ്ട്.





























