സതീശനെ മാറ്റണം, ആഭ്യന്തരം, വനം വകുപ്പുകൾ വേണം; യു.ഡി.എഫിന് മുന്നിൽ അൻവറിൻ്റെ പുതിയ ആവശ്യങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസവും യു.ഡി.എഫിന് മുന്നില്‍ പുതിയ ഉപാധികള്‍വെച്ച് പി.വി.അന്‍വര്‍. അടുത്തതവണ യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വി.ഡി.സതീശനെ യു.ഡി.എഫിന്‍റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍ മതിയെന്നുമാണ് അന്‍വറിൻ്റെ ഉപാധി. ഇത് രണ്ടും അംഗീകരിച്ചാല്‍ യു.ഡി.എഫിൻ്റെ മുന്നണിപടയാളിയായി താന്‍ രംഗത്തുണ്ടാകുമെന്നും അൻവർ പറയുന്നു.

വി.ഡി. സതീശനെ ‘മുക്കാല്‍ പിണറായി’ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പി.വി.അന്‍വര്‍ വിശേഷിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വി.ഡി.സതീശനെ യു.ഡി.എഫ്. നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാന്‍ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പില്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും തരാന്‍ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കില്‍ 2026ല്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാന്‍ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പി.വി.അന്‍വര്‍ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യു.ഡി.എഫില്‍ പി.വി.അന്‍വര്‍ ഉണ്ടാകും, ഒരു തര്‍ക്കവുമില്ല’ -അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് തൻ്റെയും പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെയും ആവശ്യമെന്നും പി.വി.അന്‍വര്‍ വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിക്കണം. തിരഞ്ഞെടുപ്പിന് ശേഷവും തൃണമൂല്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

Recent Articles

Related Articles

Special