Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് സുപ്രീംകോടതി ഷായെ നിശിതമായി വിമര്‍ശിച്ചത്. തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ വിമര്‍ശനം. വിജയ് ഷായുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇൻഡോറില്‍ നടന്ന ഒരു പൊതുപരിപാടിയിക്കിടെ ആയിരുന്നു വിജയ് ഷായുടെ വിവാദപരാമര്‍ശം. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയുംചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച തന്നെ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ് വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഈ കേസിലെ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്.
നിശിതമായ ഭാഷയിലാണ് കോടതി ഷായെ വിമര്‍ശിച്ചത്. ‘എന്തൊരുതരം അഭിപ്രായങ്ങളാണ് നിങ്ങള്‍ പറയുന്നത്? ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി എന്ത് ഭാഷയാണ് ഈ വിഷയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്? നിങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂ’ – ഷായോട് ഗവായ് ആവശ്യപ്പെട്ടു. രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടുന്നതല്ല എന്നും ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, തൻ്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരായി നടപടിയെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും ഷാ സുപ്രീംകോടതിയെ അറിയിച്ചു.
ദുരുദ്ദേശത്തോടെയല്ല താന്‍ അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും മാധ്യമങ്ങളാണ് തൻ്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതെന്നും ഷാ വാദിച്ചു. ഒരു ഘട്ടത്തില്‍, കേസ് മധ്യപ്രദേശ് ഹൈക്കോടതി തന്നെ കൈകാര്യം ചെയ്യട്ടെ എന്ന് ചീഫ്ജസ്റ്റിസ് നിര്‍ദേശിച്ചെങ്കിലും കേസ് സുപ്രീംകോടതി തന്നെ കേള്‍ക്കണമെന്ന് ഷാ ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തല്‍, കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.
അതേസമയം, വിജയ് ഷായ്‌ക്കെതിരായ കേസ് റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകരായ കപില്‍ സിബലും ഇന്ദിരാ ജയ്‌സിങും രാജ്യസഭാംഗമായ വിവേക് ടന്‍ഖയും ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.





























