Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തി. വിഷയത്തിൽ ലോക ബാങ്കിനെ ഇടപെടുവിക്കാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാകിസ്താൻ നേരിട്ട് അഭ്യർത്ഥനയുമായി ഇന്ത്യയുടെ മുന്നിലെത്തിയത്.
നദീജല കരാർ മരവിപ്പിച്ചത് നീക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജിക്ക് കത്തെഴുതി. കരാർ മരവിപ്പിക്കുന്നത് അറിയിച്ചുകൊണ്ട് ഇന്ത്യ നല്കിയ കത്തിനുള്ള മറുപടിയെന്ന നിലയിലാണ് ഈ അഭ്യർത്ഥന വന്നിട്ടുള്ളത്. വിഷയം ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്നും കത്തിലുണ്ട്. കരാര്‍ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പാകിസ്താന്‍ ജലവിഭവ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടി തടയണമെന്നുമുള്ള പാകിസ്താൻ്റെ ആവശ്യം ലോക ബാങ്ക് നിരാകരിച്ചു. 2 രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോക ബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നുമാണ് ബാങ്ക് പ്രസിഡൻ്റ് അജയ് ബംഗ അറിയിച്ചത്. ഇന്ത്യ–പാക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പഹല്‍ഗാമിലുണ്ടായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്. 1960ല്‍ ലോക ബാങ്കിൻ്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താന്‍ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം.
ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാര്‍ (ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി)മരവിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഭീകരവാദവും സിന്ധു നദീജലം പങ്കിടല്‍ കരാറും ഒരുമിച്ചു പോകില്ല എന്നതാണ് ഇന്ത്യയുടെ നയം. പാകിസ്താൻ്റെ ഭീകരപ്രവര്‍ത്തനങ്ങളാണ് കരാര്‍ മരവിപ്പിച്ചതിന് കാരണം. പാകിസ്താന്‍ ഭീകരത തുടരുന്ന കാലത്തോളം കരാര്‍ മരവിപ്പിച്ചുനിര്‍ത്തും.
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ചിരുന്നു.






























