Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സ്കൂൾ പരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കിയാൽ പിന്നാക്കവിഭാഗം വിദ്യാർഥികൾ പിന്തള്ളപ്പെടുമെന്ന പ്രചാരണത്തിനു മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പട്ടിക ജാതിക്കാരായ 39,981 പേർ പരീക്ഷയെഴുതിയതിൽ 39,447 പേർ വിജയിച്ചു (98.66 ശതമാനം). 2130 പേർ ഫുൾ എ പ്ലസും നേടി. പട്ടിക വർഗ വിഭാഗത്തിൽ 7279 പേർ പരീക്ഷയെഴുതിയതിൽ 7135 പേർ വിജയിച്ചു (98.02 ശതമാനം). 162 പേർ ഫുൾ എപ്ലസും നേടി.
എസ്.എസ്.എൽ.സി. എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്താനുള്ള സർക്കാർ പ്രഖ്യാപനം വന്നപ്പോഴായിരുന്നു പിന്നാക്ക വിദ്യാർഥികൾ പുറന്തള്ളപ്പെടുമെന്ന വിമർശനമുയർന്നത്. ഇതുസൂചിപ്പിച്ചാണ് പട്ടിക വിഭാഗക്കാരുടെ ഫലം മന്ത്രി പത്രസമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ചത്. പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എൽ.സിയിൽ മിനിമം മാർക്ക് നടപ്പാക്കുമെന്നായിരുന്നു സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി നടപ്പാക്കിയാൽമതിയെന്ന ധാരണയിൽ ഈവർഷം എട്ടാം ക്ലാസിൽ ആരംഭിച്ചു. പത്താം ക്ലാസിൽ മിനിമം മാർക്ക് ഇത്തവണയില്ലെങ്കിലും അക്കാദമികമായി കൂടുതൽ ശ്രദ്ധിച്ചതാണ് പട്ടികവിഭാഗക്കാരുടെ മികച്ചവിജയത്തിനു കാരണമെന്നാണ് സർക്കാർ വാദം.