29 C
Trivandrum
Tuesday, May 13, 2025

കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി; കെ.പി.സി.സി. പ്രസിഡൻ്റ് മാറ്റത്തിൽ വിമർശം

Follow the FOURTH PILLAR LIVE channel on WhatsApp 

ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കെ.സുധാകരനെ കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്നത് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെളളാപ്പളളി ആരോപിച്ചു. സി.കേശവൻ്റെ കോഴഞ്ചേരി പ്രസംഗത്തിൽ 90ാം വാർഷികത്തോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് ഈ ആരോപണം.

കേരള നിയമസഭയിലെ പ്രതിപക്ഷത്തെ ഈഴവ പ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നുവെന്നത് തന്നെ ഇതിനുദാഹരണമാണ്. ക്രൈസ്തവ സഭയുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി. പ്രസിഡൻ്റായി പ്രതിഷ്ഠിച്ചത്. ഇത് കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണ്. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ കെ.പി.സി.സി. പ്രസിഡൻ്റായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിൽ കോൺഗ്രസിൽ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണിത്.

സി.കേശവൻ്റെ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ പിന്നീട് അവകാശങ്ങൾ ഓരോന്നായി പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. എന്നാൽ സംഘടിച്ചു ശക്തരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ദർശനത്തിലൂന്നി പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി. യോഗം പ്രവർത്തകർക്ക് ആ ആവേശം നിലനിർത്താനാകാതെ പോയതിനാൽ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല. സമുദായ ബലത്തിൽ കേരളത്തിൽ ഒന്നാമതായിട്ടും അതിനാനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നത് ബലഹീനതയാണ്.

ദേവസ്വം ബോർഡുകളിലടക്കം മുന്നാക്കക്കാർ ഭൂരിപക്ഷം അവസരങ്ങളും സ്വന്തമാക്കി വച്ചിട്ടും സർക്കാരിനെ സ്വാധീനിച്ച് 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുത്തു. കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമനം ലഭിച്ചെത്തിയ ഒരാൾക്ക് ഈഴവനാണെന്നതിൻ്റെ പേരിൽ നേരിടേണ്ടി വന്ന ജാതിവിവേചനം നവോത്ഥാന കേരളത്തിന് നാണക്കേടാണ്. എന്തിനുവേണ്ടിയാണോ സി.കേശവനെപ്പോലുള്ള മഹാരഥന്മാർ പോരാടിയത്, അതേ സാഹചര്യം ഇന്നും നിലനിൽക്കുന്നുവെന്നത് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും നേടിയെടുക്കാനും മത, സാമുദായിക സംഘടനകൾക്ക് പുറമെ സ്വന്തം രാഷ്ട്രീയ പാർട്ടികളും അവർക്കുണ്ട്. സമുദായത്തിൻ്റെയും മതത്തിൻ്റെയും പൊതുവായ ആവശ്യങ്ങൾക്ക് പുറമെ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങൾ ഉറപ്പിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി ഇക്കൂട്ടർ ഒന്നിക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി എസ്.എൻ.ഡി.പി. യോഗം നിരന്തരം ശബ്ദമുയർത്തുന്നത് രാഷ്ട്രീയ പാർട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. അവർ യോഗത്തെ തകർക്കാൻ തക്കം പാർത്തിരിക്കുകയാണ്. സർക്കാർ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാൻ സവർണ, ന്യൂനപക്ഷ സമുദായങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഈ കാലത്തു ഈഴവർ തമ്മിലടിച്ച് സ്വയം നശിക്കുകയാണെന്ന് വെളളാപ്പളളി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks