Follow the FOURTH PILLAR LIVE channel on WhatsApp
ക്വെറ്റ: പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി(ബി.എൽ.എ.). ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വെറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാട്ട് ജില്ലയിലെ മംഗോച്ചര്‍ നഗരത്തിൻ്റെ നിയന്ത്രണവും പിടിച്ചെടുത്തെന്ന് ബി.എൽ.എ. അവകാശപ്പെട്ടു. ബലൂചിസ്ഥാനിൽ ഉടനീളമുള്ള 39 വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും കൂടുതല്‍ പോരാട്ടങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബി.എൽ.എ. വക്താവ് ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു.
ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് അനധികൃതമായി വേര്‍തിരിച്ചെടുക്കാന്‍ പുറത്തുള്ളവരെ സഹായിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സൈനിക വാഹനവ്യൂഹങ്ങളെ ആക്രമിച്ചുവെന്നാണ് ബി.എൽ.എ. പറഞ്ഞത്. കൂടാതെ പ്രദേശത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ ഇവര്‍ പിടിച്ചെടുത്തു. ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്തു.
ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബി.എൽ.എ. നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ബലൂച് പോരാളികൾ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്താൻ്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍. ബി.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.