Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടി തടയണമെന്നുമുള്ള പാകിസ്താൻ്റെ ആവശ്യം ലോക ബാങ്ക് നിരാകരിച്ചു.
2 രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോക ബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ബാങ്ക് പ്രസിഡൻ്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യ–പാക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യൻ സന്ദർശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അതേസമയം ഉത്തർ പ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡൻ്റിൻ്റെ സന്ദർശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം.
1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിലും തുടർന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും ലോക ബാങ്കിൻ്റെ ഇടപെടലുണ്ടായിരുന്നു.