29 C
Trivandrum
Tuesday, May 13, 2025

വിഴിഞ്ഞം തുറമുഖം കമ്മീഷനങ്ങിങ്ങിന് ബി.ജെ.പി. പ്രസിഡൻ്റും; ഉൾപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് പരിപാടിയിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറും. പ്രധാനമന്ത്രിയുടെ ഓഫിസിൻ്റെ നിര്‍ദേശപ്രകാരം മുന്‍ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

മേയ് 2ന് 10 മണിയോടെ പ്രധാനമന്ത്രി തുറമുഖത്ത് എത്തി സന്ദര്‍ശനം നടത്തും. അതിനു ശേഷം 11 മണിയോടെ ആയിരിക്കും യോഗം ആരംഭിക്കുക. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എം.പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സെൻ്റ് എം.എൽ.എ., അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, കരണ്‍ അദാനി തുടങ്ങിയവരുടെ പേരാണ് കേന്ദ്രത്തിലേക്ക് അയച്ചത്. ഇതില്‍ ആരൊക്കെ വേദിയില്‍ ഇരിക്കണമെന്നു തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. സാധാരണ നിലയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയില്‍ 7 പേരില്‍ കൂടുതല്‍ ആളുകളെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു പട്ടിക കിട്ടിയ ഉടന്‍ പ്രതിപക്ഷ നേതാവിനു കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത് ബി.ജെ.പി. അധ്യക്ഷന്‍ എന്ന നിലയില്‍ അല്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇത്തരമൊരു കാര്യം പറയുമ്പോള്‍ നിരാകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. 21ന് സംഘാടകസമിതി യോഗം ചേര്‍ന്നപ്പോള്‍ എം.എൽ.എയെയും എം.പിയെയും ക്ഷണിച്ചിരുന്നു. ഇരുവരും പങ്കെടുത്തില്ല. 23ന് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനും അവര്‍ എത്തിയില്ല. എന്നിട്ടും ഇവരുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക കൊടുത്തതെന്നും മന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം ഒഴിവാക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. അത് ദൂരീകരിച്ചത് തിങ്കളാഴ്ച രാത്രിയാണ്. അപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും കത്തു കൊടുക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കമ്മിഷനിങ് ചടങ്ങ് സര്‍ക്കാരിൻ്റെ നാലാം വാര്‍ഷിക ആഘോഷം തന്നെയാണെന്നും വാസവൻ ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി പി.പി.പി മോഡലില്‍ നടത്തുന്ന പദ്ധതിയാണ്. അത‌് വാര്‍ഷികസമയത്ത് ഉദ്ഘാടനം ചെയ്യുമ്പോള്‍ വാര്‍ഷികാഘോഷമാണെന്നു പറയുന്നതില്‍ എന്താണു കുഴപ്പമെന്നും മന്ത്രി ചോദിച്ചു. പതിനായിരം പേരോളം പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 15 വര്‍ഷത്തിനു ശേഷം മാത്രം സര്‍ക്കാരിനു വരുമാനം ലഭിക്കുന്ന അവസ്ഥയായിരുന്നു. അന്നത്തെ കരാറിനെ അല്ല കരാറിൻ്റെ ഉള്ളടക്കത്തെ ആണ് എതിര്‍ത്തത്. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ കരാര്‍ പുതുക്കിയതു പ്രകാരം 2034 മുതല്‍ വരുമാനം കിട്ടിത്തുടങ്ങും. അവര്‍ പദ്ധതിക്കു കല്ലിട്ടു എന്നല്ലാതെ ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്തിയിരുന്നില്ല. അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് ഇടതു സര്‍ക്കാരാണ്. പദ്ധതിയുടെ പേരില്‍ ആരെയും ആക്ഷേപിക്കാനില്ലെന്നും ഇടതു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വി.ജി.എഫ് തുക ഗ്രാൻ്റായി കിട്ടണമെന്നു തന്നെയാണ് പ്രതീക്ഷ. തൂത്തുക്കുടിക്ക് 1000 കോടിയിലേറെ ഗ്രാൻ്റായി നല്‍കിയപ്പോള്‍ എന്തുകൊണ്ടാണ് വിഴിഞ്ഞത്തിനു നല്‍കാതിരുന്നതെന്ന ചോദ്യമാണ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks